കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നാരായണ്‍ റാണയ്ക്കും മന്ത്രിസഭയില്‍ ഇടം. കോണ്‍ഗ്രസിന്റെ അമരത്ത് നിന്ന് ബിജെപി പാളയത്തിലെത്തിയ ഇരുവരേയും കാത്തിരുന്നത് ക്യാബിനറ്റ് മന്ത്രിസ്ഥാനം തന്നെയായിരുന്നു. കോണ്‍ഗ്രസിന്റെ നിര്‍ണായക പദവികളില്‍ നിന്നാണ് ഇരുവരും കൂടുമാറി ഉന്നത പദവികളിലേക്കെത്തിയത്.

കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ യുപിഎ രണ്ടാം സര്‍ക്കാരിലുള്‍പ്പെടെ മന്ത്രിയായിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയായ സിന്ധ്യ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിലൊരാളായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ നിര്‍ണ്ണായകമായിരുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചത് ജ്യോതിരാദിത്യ സിന്ധ്യയുടെ തന്ത്രങ്ങളായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിലൊളായിരുന്നിട്ടും മധ്യപ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതായിരുന്നു സിന്ധ്യക്ക് ആദ്യം കോണ്‍ഗ്രസില്‍ നിന്നേറ്റ തിരിച്ചടി. കമല്‍നാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെ അനുകൂലിക്കേണ്ടി വന്നതിന് പിന്നാലെ സിന്ധ്യയുടെ നീക്കങ്ങളെ കമല്‍നാഥ് അടിച്ചമര്‍ത്തി തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞ് സിന്ധ്യ കൂടുമാറിയത്.

പാര്‍ട്ടിയുമായുണ്ടായ ഭിന്നതയെതുടന്ന് ഒന്നര വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് മന്ത്രിസഭയെ താഴെവീഴ്ത്തിയതും സിന്ധ്യയുടെ നീക്കങ്ങളായിരുന്നു. സിന്ധ്യക്കൊപ്പം 19 എംഎമാരാണ് ബിജെപിയില്‍ എത്തിയത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതും സിന്ധ്യതന്നെ.

രാജ്യസഭാ അംഗത്വം നല്‍കി സ്വീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിസഭയിലും സിന്ധ്യയുടെ പ്രാതിനിധ്യം ഉറപ്പാക്കിയതിലൂടെ കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ തകര്‍ച്ചയും ബിജെപി ഉറപ്പിക്കുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേയുടെ കാര്യവും ഇതുതന്നെ.

ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ ബാല്‍താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്്. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലെത്തിച്ചവര്‍ പിന്നീട് കാലുവാരിയെന്നും പ്രധാനസ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചെന്നും ആരോപിച്ചാണ് നാല് വര്‍ഷം മുമ്ബ് കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്ക് റാണേ ചേക്കേറിയത്.

മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള മറാഠ വിഭാഗത്തില്‍ നിന്നുള്ള നേതാവായ നാരായണ്‍ റാണെയ്ക്ക് കൊങ്കണ്‍ മേഖലയിലെ സ്വാധീനവും മന്ത്രിസഭയിലെത്താന്‍ സഹായകമായി. എന്തായാലും ഈ രണ്ടു നേതാക്കള്‍ക്കും കിട്ടിയ പദവികള്‍ ഇനിയും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും കൂടുമാറാനുള്ള പ്രേരണയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വരാനിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ മാതൃക ബിജെപി സ്വീകരിച്ചാല്‍ കേണ്‍ഗ്രസ് ഏറെ വിയര്‍ക്കാനിടയുണ്ട്.