ദില്ലി: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മൂന്ന് എംഎല്‍എമാരും ഹരിയാനയിലെ കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാരും തങ്ങളുടെ സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാലറ്റ് പേപ്പറുകള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. അവരുടെ വോട്ടുകള്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. ഇതോടെ ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടെടുപ്പ് ഫലം പുറത്തുവരാന്‍ വൈകും.

കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്വി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി പ്രതിനിധി സംഘം വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം വിഷയത്തെക്കുറിച്ച് അന്വേഷിക്കാനും അവരുടെ വോട്ട് റദ്ദാക്കാനും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. 2017ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റല്ലാതെ മറ്റാരെയെങ്കിലും ബാലറ്റ് പേപ്പര്‍ കാണിക്കുന്ന നടപടി തന്നെ വോട്ട് അസാധുവാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതായി ബി ജെ പി ചൂണ്ടിക്കാട്ടി .

ബാലറ്റ് ബോക്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്തരം വോട്ട് റദ്ദാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിയമങ്ങളാല്‍ ബാധ്യസ്ഥനാണെന്നും ബി ജെ പി വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഖ്വി പറഞ്ഞു. ക്യാബിനറ്റ് മന്ത്രിമാരായ ജിതേന്ദ്ര അവ്ഹാദ്, യശോമതി താക്കൂര്‍, സേനാ നിയമസഭാംഗം സുഹാസ് കാണ്ഡെ എന്നിവര്‍ വോട്ട് ചെയ്യുന്നതിനുള്ള മോഡല്‍ കോഡ് ലംഘിച്ചു. അവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഒരു അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ബി ജെ പി വ്യക്തമാക്കി .

അതേസമയം , മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ വെള്ളിയാഴ്ച 16 അംഗങ്ങളെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തു . കുതിരക്കച്ചടവടം ഭയന്ന് ചില പാര്‍ട്ടികള്‍ അവരുടെ നേതാക്കളെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു .

രാജ്യത്ത് ഒഴിവ് വന്ന 57 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടന്നത്. രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് . 11 സംസ്ഥാനങ്ങളല്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട് . 57 അംഗങ്ങള്‍ ജൂണ്‍- അഗസ്റ്റില്‍ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് .