തെല്‍ അവീവ്: കോടീശ്വരന്‍മാര്‍ക്ക് ഇസ്രായേലിനോട് പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തോളമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇസ്രായേല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇക്കാര്യത്തില്‍ വളരെ പിറകിലാണെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട്- 2024ല്‍ പറയുന്നു.

10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാവുന്ന സമ്പത്തുള്ള ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ വിവിധ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കണക്കാക്കുന്ന റിപ്പോര്‍ട്ടാണ് ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട്. 2013നും 2022നും ഇടയില്‍ ഉയര്‍ന്ന ആസ്തിയുള്ള 10,500ലധികം വ്യക്തികളെ ആകര്‍ഷിക്കാനും അവരുടെ നിക്ഷേപം സ്വന്തമാക്കാനും ഇസ്രായേലിന് സാധിച്ചിരുന്നു. എന്നാല്‍ 2023ല്‍ ഇക്കാര്യത്തില്‍ വലിയ ഇടിവുണ്ടായി.

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് ഹമാസ് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ ഗസ സംഘര്‍ഷവും നിക്ഷേപ സുരക്ഷിതമായ രാജ്യമെന്ന ഇസ്രായേലിന്റെ കരുത്തിന് മങ്ങലേല്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു സംഘര്‍ഷം ലോകത്തെ സമ്പന്നരെ ആകര്‍ഷിക്കാനുള്ള ഒരു രാജ്യത്തിന്റെ ശക്തിയെ എത്ര വേഗത്തിലാണ് മാറ്റിമറിക്കുന്നതെന്നതിന് പ്രകടമായ ഉദാഹരണമാണ് ഇസ്രായേലെന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഇസ്രായേലിലെ സീനിയര്‍ ക്ലയന്റ് അഡൈ്വസര്‍ ഡാന്‍ മാര്‍ക്കോണി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുരക്ഷിത താവളമെന്ന ഇസ്രയേലിന്റെ പ്രതിച്ഛായ തകര്‍ക്കുക മാത്രമല്ല, അതിന്റെ സാമ്പത്തിക നേട്ടത്തെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ സംഘര്‍ഷത്തിനു പുറമെ, രാജ്യത്ത് ആഭ്യന്തര കലാപ ഭീതി ഉയര്‍ത്തിയ വിവാദ ജുഡീഷ്യല്‍ പരിഷ്‌കാരങ്ങളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചു. ഇതുകാരണം ഇസ്രായേലിലെ പല സമ്പന്ന വ്യക്തികളും മറ്റൊരു രാജ്യത്ത് കൂടി പൗരത്വം സ്വന്തമാക്കുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇസ്രായേലികളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് പകരമായി മികച്ച കുടിയേറ്റ പദ്ധതികള്‍ നേടിയെടുക്കാനുള്ള അന്വേഷണങ്ങള്‍ 232 ശതമാനം കണ്ട് വര്‍ദ്ധിച്ചു. എന്നാല്‍ ഇതൊരു താല്‍ക്കാലിക പ്രവണത മാത്രമായാണ് താന്‍ കരുതുന്നതെന്നും വരും വര്‍ഷങ്ങളില്‍ ഇസ്രായേല്‍ ആദ്യ 10ലേക്ക് തിരിച്ചെത്തിയേക്കുമെന്നും മാര്‍ക്കോണി അഭിപ്രായപ്പെട്ടു.

പുതിയ കുടിയേറ്റക്കാര്‍ക്ക് വിദേശ വരുമാനത്തിന് 10 വര്‍ഷത്തെ നികുതി ഇളവ് അനുവദിക്കുന്നതു പോലുള്ള ആകര്‍ഷകമായ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് ഇസ്രായേല്‍. കൂടാതെ, ലോകത്തിലെ ഏക ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രായേലിന്റെ ആകര്‍ഷണത്തിന് വലിയ തോതില്‍ മങ്ങലേല്‍ക്കാന്‍ സാധ്യതയില്ലെന്നും അദ്ദേൃഹം അഭിപ്രായപ്പെടുകയുണ്ടായി. ഇസ്രായേലിന്റ കുതിച്ചുയരുന്ന സാങ്കേതിക മേഖല, ആകര്‍ഷകമായ നികുതി ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ കാലാവസ്ഥ, ഭക്ഷണം, സംസ്‌കാരം എന്നിവ ആഗോള നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.