മാള: അന്തര്‍ സര്‍വകലാശാലകളിലെ സ്ഥലം മാറ്റത്തില്‍ ഒരു വിഭാഗത്തിന്റെ നീതി നിഷേധത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ജീവനക്കാര്‍. ഇതു സംബന്ധിച്ച ഹൈക്കോടതി നിര്‍ദേശം നടപ്പാക്കിയില്ലെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുവിഭാഗം നീങ്ങുന്നത്. ആരോഗ്യ സര്‍വകലാശാലയില്‍ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവരാണ് പരാതികളുമായി രംഗത്തുള്ളത്. സീനിയോരിറ്റിക്ക് അനുസരിച്ച്‌ സ്ഥലം മാറ്റം അനുവദിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെങ്കിലും പി.എസ്.സി.വഴി നിയമനം ലഭിച്ചവര്‍ക്ക് മാത്രമാണ് ആരോഗ്യ സര്‍വകലാശാലയിലേക്ക് മാറ്റമുള്ളത്. ഇതോടെ നേരിട്ട് നിയമനം ലഭിച്ച പരിചയസമ്പന്നര്‍ സ്ഥലം മാറ്റ നടപടിയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. സ്ഥലം മാറ്റം നിഷേധിക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സര്‍വകലാശാലകളുടെ യോഗം വിളിച്ച്‌ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യോഗം വിളിച്ചെങ്കിലും അനുകൂല തീരുമാനം എടുത്തിരുന്നില്ല. ഇക്കാര്യത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും ആക്ഷേപമുണ്ട്.

നിലവില്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്യുന്ന പരിചയ സമ്പന്നരായ അസിസ്റ്റന്റുമാരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുന്ന നീക്കത്തിനെതിരെ വീണ്ടും നിയമ നടപടികള്‍ സ്വീകരിക്കുവാനുള്ള നീക്കത്തിലാണ്. ഇത് ഒരു വിഭാഗത്തിനോടുള്ള നീതി നിഷേധമാണ്.