രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തില്‍ ഇടക്കാല ഉത്തരവിടുമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഇടക്കാല ഉത്തരവ് സുപ്രിംകോടതി വെബ്‌സൈറ്റില്‍ നാളെ അപ്ലോഡ് ചെയ്യുമെന്നും സുപ്രിംകോടതി അറിയിച്ചു.

സംസ്ഥാനങ്ങള്‍ അനാഥരായ കുട്ടികളെ കണ്ടെത്തണം. അവരുടെ വിവരങ്ങള്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, അനാഥരായ കുട്ടികള്‍ക്കായുള്ള പദ്ധതികളില്‍ അന്തിമ ധാരണയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.