ദില്ലി: പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ രോഗാവസ്ഥയിലാക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇന്ത്യയില്‍ കുറഞ്ഞു വരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മഹാരാഷ്ട്ര ഉള്‍പ്പടെ കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് വലിയ ആശ്വാസമാണ്.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രതിദിന വര്‍ധന രണ്ട് ലക്ഷത്തിന് താഴെയായതും ആശങ്ക ഒഴിയാന്‍ കാരണമായി. അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര , പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ആശങ്കപ്പെടുത്തുന്നതായും മന്ത്രാലയം പറഞ്ഞു. അതേസമയം രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.

രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. അതില്‍ കേരളവും ഉള്‍പ്പെടുന്നു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടി കടന്നു. കോവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും ബ്ലാക്ക് ഫംഗസ് ആണ് ഇപ്പോള്‍ ഭീഷണി.