കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് ഓഫീസ് തുറക്കാനായി തീരുമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 192 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തു. കൊടും ക്രിമിനലുകളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഈ വർഷം ജനുവരി മാസത്തില്‍ വ്യത്യസ്ത ദിവസങ്ങളിലായി മുണ്ടയ്‌ക്കല്‍ ഭാഗത്തുവെച്ചാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ഒന്നാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച്‌ പിസ്റ്റള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പ്രതികള്‍ പകർത്തിയിരുന്നു. കൂടാതെ, കൊല്ലം ശാരദാ മഠത്തിന് സമീപം ‘ഗുണ്ടാ അസോസിയേഷൻ’ ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകള്‍ ചിത്രീകരിക്കുകയും റോഡില്‍ ഉച്ചത്തില്‍ പാട്ട് വച്ച്‌ നൃത്തം ചെയ്യുകയും ചെയ്തു.

സമൂഹത്തില്‍ പ്രകോപനവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ബിഎൻഎസ് സെക്ഷൻ 192 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഗുണ്ടകൾ തന്നെയാണ് പുറത്തുവിട്ടത്. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി. കൊല്ലത്ത് ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു. കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യം.