ന്യൂഡല്‍ഹി: കൊറോണ കണ്ടെത്തുന്നതിന് ദ്രുതപരിശോധന മാത്രം നടത്തിയാല്‍ പോരെന്ന് കേന്ദ്രം. ആന്റിജന്‍ പരിശോധന നടത്തിയാലും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. രോഗലക്ഷണമുള്ളവരുടെ പരിശോധനയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിബന്ധന കര്‍ശനമാക്കിയത്.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പിസിആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം.

രോഗലക്ഷണമുള്ളവരില്‍ നിന്നു മറ്റുള്ളവരിലേക്കും രോഗം പകരുന്നത് തടയാന്‍ രണ്ടാമതും ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. മാത്രമല്ല രോഗികളെ കണ്ടെത്തുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനും ഇതു ഉപകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.