കൊറോണ വൈറസ് നിയന്ത്രിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ദല്‍ഹിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഏറ്റെടുത്തു.

വൈറസ് അതിവേഗം വ്യാപിക്കുന്നതിനാല്‍ ഡല്‍ഹിയിലെ എല്ലാവര്‍ക്കും കൊറോണ ടെസ്റ്റ് നടത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തു. വരുംനാളുകളില്‍ പ്രതിദിനം 18,000 പേര്‍ക്ക് സാംപിള്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാവുകയും സുപ്രീം കേടതിയില്‍ നിന്നടക്കം വിമര്‍ശനം ഏല്‍ക്കുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.

ആഭ്യന്തന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നയോഗത്തില്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പരിശോധന വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ മിക്ക കക്ഷികളും മുന്നോട്ടുവച്ചത്.

എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് പുറമേ കണ്ടെയ്ന്‍മെന്റ് സോണില്‍ രോഗം സ്ഥിരീകരിക്കുന്ന കുടുംബത്തിന് 10,000 രൂപ സഹായം നല്‍കണമെന്നും നാലു വര്‍ഷമായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നോണ്‍ പെര്‍മനന്റ് റസിഡന്റ് ഡോക്ടര്‍മാരായി നിയമിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.