തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്‍ വിളിച്ചത് ഏഴ് നേതാക്കളെയെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണം കൊണ്ടുവന്ന ധര്‍മരാജിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ കവര്‍ച്ചക്കുശേഷം ഏഴ് ബി.ജെ.പി നേതാക്കളെ വിളിച്ചതായാണ് പൊലീസ് നിരത്തിയിരിക്കുന്ന വാദം. ആരോപണ വിധേയനായ ഒരു ജില്ല നേതാവൊഴികെ ബാക്കിയുള്ളവരെല്ലാം സംസ്ഥാനത്തെ ഉന്നത നേതാക്കളാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകനുമായും ധര്‍മരാജ് ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ച 4.40ന് ദേശീയപാതയില്‍ കൊടകര മേല്‍പാലത്തിന് സമീപത്താണ് പണം കടത്തിയ കാറില്‍ മറ്റൊരു വാഹനമിടിപ്പിച്ച്‌ പണം കവര്‍ന്നത്. ഉടന്‍ തന്നെ ധര്‍മരാജ് വിളിച്ചത് തൃശൂര്‍ ജില്ലയില്‍തന്നെയുള്ള സംസ്ഥാന നേതാവിനെയാണ്. അദ്ദേഹം ഫോണ്‍ എടുത്തില്ല. തുടര്‍ന്നാണ് മറ്റ് നേതാക്കളെ ബന്ധപ്പെട്ടത്. ഏഴ് നേതാക്കളുമായി സംസാരിച്ചു. ഇതില്‍ കെ.

സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതായും പൊലീസ് പറയുന്നു. മറ്റ് നേതാക്കളുമായി 30 സെക്കന്‍ഡിനടുത്ത് നീണ്ടു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യം അറിയിക്കുകയായിരുന്നു ധര്‍മരാജന്റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. ഇതോടെ കവര്‍ച്ചക്ക് പിന്നില്‍ ക്വട്ടേഷന്‍ സംഘം മാത്രമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ്.