കൊച്ചിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ചികിത്സ തേടിയ ആശുപത്രികളിലെ ഡ്യൂട്ടി ഡോക്ടര്‍മാരോടടക്കം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം. രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ വെങ്ങോല സര്‍ക്കാര്‍ ആശപത്രിയിലും ഒരു സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇവിടെ ഡ്യൂട്ടി ചെയ്ത ഡോക്ടര്‍മാരോടാണ് ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, കൊവിഡ് ബാധിതനൊപ്പം സമ്ബര്‍ക്കത്തിലുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെ സ്രവ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനക്ക് അയച്ചു. ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക 10 പേരുടെ സാമ്ബിളാണ്. പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 57 പേര്‍ നിലവില്‍ ക്വാറന്റീനിലാണ്. 45 പേര്‍ വീടുകളിലും 12 പേര്‍ സര്‍ക്കാര്‍ നിശ്ചയിച്ച ക്വാറന്റീന്‍ കേന്ദ്രത്തിലുമാണ് നിരീക്ഷണത്തിലുള്ളത്. സമീപത്തെ എആര്‍ ക്യാമ്ബിലെ ഏഴു പേരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് കളമശേരിയിലെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഈ ഉദ്യോഗസ്ഥന്. പൊലീസുകാരന്റെ രോഗ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് സൂചന.