തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ രണ്ടുലക്ഷത്തോളം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. എന്നാല്‍, ഐസിഎംആര്‍ സീറോളജിക്കല്‍ സര്‍വേ ഫലമനുസരിച്ച്‌ ഇതിന്റ 36മടങ്ങ് രോഗബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിലിയരുത്തല്‍. ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. പ്രദേശിക വ്യത്യാസങ്ങളനുസരിച്ച്‌ കണക്കുകളിലും വ്യത്യാസങ്ങള്‍ കണ്ടേക്കാം.

ഒരു സമൂഹത്തില്‍ 30% പേര്‍ രോഗികളായാല്‍ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും കേരളത്തിലെ കോവിഡ് കണക്കുകളില്‍ പഠനം നടത്തുന്ന ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.

എന്നാല്‍, നിലവിലുള്ളതിന്റെ 10മുതല്‍ 155 ഇരട്ടി വരെ മാത്രമേ തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഡോ. പത്മനാഭ ഷേണായ് പറഞ്ഞു. സീറോളജിക്കല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന കിറ്റിന്റെ കൃത്യതക്കുറവു മൂലം പോസിറ്റീവാകുന്ന കേസുകള്‍ പലതും തെറ്റാണ്.