തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ മരം കൊള്ളയും അന്വേഷിക്കുമെന്നും അതിനായി പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്നും എഡിജിപി എസ് ശ്രീജിത്ത്.

തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ മരം മുറിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നതലതല അന്വേഷണ സംഘംയോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

ഇതു കൂടാതെ പൊലീസ്, വനം വകുപ്പ് എന്നിവര്‍ സംയുക്തമായി മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. മരം മുറിക്കല്‍ സംബന്ധിച്ച പരാതികള്‍ ഇമെയില്‍ മുഖേന സ്വീകരിക്കും.

മുട്ടില്‍ മരംമുറിക്കല്‍ കേസ് പൊലീസ്, വനം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംയുക്തമായി അന്വേഷിക്കും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ്. നിലവിലെ വനംവകുപ്പിന്റെ അന്വേഷണം സമാന്തരമായി തുടരാനും യോഗത്തില്‍ തീരുമാനമായി.