കേരളത്തിലും സിറോ സർവേ നടത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സിറോ സർവേ നടത്തുന്നത്. രോഗം വാക്സിൻ എന്നിവയിലൂടെയുള്ള പ്രതിരോധശേഷി കണ്ടെത്തുകയാണ് ലക്ഷ്യം.

18 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിലാണ് പഠനം നടത്തുക. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിലും പഠനം നടത്തും. തീരദേശം നഗരങ്ങൾ ഗ്രാമങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പഠനം നടത്തുക.

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ വരുന്നത്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ഡൗണിലേക്ക് പോകുന്നത്.

കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.