തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവുമര്‍ശനവുമായി പ്രതിപക്ഷം. കേരളം നിലവില്‍ ഐ.സി.യുവിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചു. രാജ്യത്തെ ഭൂരിപക്ഷം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്ബോഴും കേരളത്തില്‍ മാത്രം കേസുകളുടെ എണ്ണം കുറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

കൊവിഡ് സൗജന്യ തുടര്‍ ചികിത്സ നിഷേധിച്ചതിനെതിരെയും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ റോഡ് സൈഡ് ഐ.സി.യു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഐ.സി.യുവിലാണെന്നും സംസ്ഥാനത്തിന്റെ സ്ഥിതി കാണിക്കാനുള്ള പ്രതീകാത്മക പ്രതിഷേധമാണിതെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്തേത് ഗൗരവമായ സാഹചര്യമാണ്, എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിതന്നെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍കോട് 613 എന്നിങ്ങനേയാണ് ജില്ലകളിലെ ഇന്നത്തെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,66,397 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി.