ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷവിമര്‍ശനവുമായി പാര്‍ട്ടി നേതാവ് എംഎസ് കുമാര്‍. ഏതിനോടും പ്രതികരിക്കുമ്ബോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണമെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു.

ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദന്‍ വരുമ്ബോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്ബോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്.

നേതൃത്വം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്ബോള്‍ പക്വത കാണിക്കുന്നവരാകണം.

എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണം.