തിരുവനന്തപുരം: കെ റയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍. കേരളത്തെ സാമൂഹ്യമായും സാമ്ബത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്ന ആധുനിക തുഗ്ലക്ക് പരിഷ്‌ക്കാരമാണ് കെ റെയില്‍ പദ്ധതിയെന്ന് സാമൂഹ്യ-
രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി മാത്യു പറഞ്ഞു. കെ റെയില്‍ ദുരന്ത പദ്ധതി നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന തിരുവനന്തപുരം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കെ റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് രൂപ കടക്കെണിയിലായ കേരളത്തെ അത്‌ സാമ്ബത്തികമായി തകര്‍ക്കുന്നതിന് കാരണമാകും. ഇന്ത്യന്‍ റെയില്‍വേ ആധുനീകരിക്കുകയും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും
ചെയ്താല്‍ തന്നെ ഇപ്പോഴുള്ളതിന്റെ ഇരട്ടി വേഗതയില്‍ ട്രെയിന്‍ സര്‍വീസ്
നടത്താന്‍ സാധിക്കുമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു. ‘റെയില്‍വേയില്‍ അതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് വേണ്ടത്. ഭീമമായ തുക വായ്പയെടുത്തു കൊണ്ടുള്ള കെ റെയില്‍ പദ്ധതി തീര്‍ത്തും അനാവശ്യമാണ്. വികസനം സാധാരണ ജനങ്ങളുടെ ജീവിതോപാധികളെ ഇല്ലായ്മ ചെയ്യുന്നതാവരുത്. സര്‍ക്കാര്‍ ഇരിക്കുന്ന കൊമ്ബ് മുറിക്കുകയാണ് ചെയ്യുന്നത്’.

‘ബഹുഭൂരിപക്ഷം സാധാരണ ജനങ്ങള്‍ക്കും ഉപയോഗപ്പെടാത്ത കെ റെയില്‍ പദ്ധതി ചില
വന്‍കിടക്കാരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. മറ്റ് യാത്രാമാര്‍ഗ്ഗങ്ങള്‍ വഴി യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നിരിക്കെയാണ് ശാസ്ത്രീയമായ യാതൊരുവിധ പഠനവും നടത്താതെ കെ റെയില്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ പല്ലും നഖവും ഉപയോഗിച്ച്‌ ചെറുക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.