കെ.എസ്.ആര്‍.ടി.സിക്ക് 103 കോടി രൂപ കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യത തേടി സര്‍ക്കാര്‍. സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ പോകാതെ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനെ കൊണ്ട് അപ്പീല്‍ കൊടുപ്പിക്കാനാണ് നീക്കം.

ഇക്കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ധനവകുപ്പ് നടപടി തുടങ്ങി. നിയമ സാധ്യതകള്‍ മനസ്സിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് പണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പണം നല്‍കാന്‍ 10 ദിവസത്തെ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

കെ.എസ്.ആര്‍.ടി.സി നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ സഹായമില്ലാതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാനാണ് തുക നല്‍കുന്നത്.