കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറഞ്ഞത് ദിലീപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലെന്നും അതു ദിലീപിനോടു തന്നെ നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും നടന്‍ മധു. ആ കുട്ടി ആരെയെങ്കിലുമൊന്നു കൂടെക്കൂട്ടിയാല്‍ മതിയായിരുന്നു എന്നാണ് താന്‍ പറഞ്ഞതെന്ന് സമകാലിക മലയാളം ഓണപ്പതിപ്പിനു വേണ്ടി, നടനും സംവിധായകനുമായ മധുപാല്‍ നടത്തിയ അഭിമുഖത്തില്‍ മധു പറയുന്നു. 

മധുവിന്റെ വാക്കുകള്‍: ”ഇടയ്ക്ക് ഒരു പെണ്‍കുട്ടി ഇതുപോലെ ഇന്റര്‍വ്യൂവിനു വന്നു. ഞാന്‍ പറഞ്ഞു, ദിലീപ് അങ്ങനെ ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല, അഥവാ അങ്ങനെ ചെയ്താലും അയാളല്ലാതിരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ, ടി.വി തുറന്നാല്‍ കാണുന്നതു മുഴുവന്‍ ദിലീപിന്റെ കേസാണ്. അന്ന് പോകാന്‍ നേരത്ത് ആരെങ്കിലുമൊരാളെ ആ കുട്ടി (നടി) കൂടെ കൂട്ടിയിരുന്നെങ്കില്‍ ഇതുണ്ടാകില്ലായിരുന്നു. ഇന്നെനിക്ക് ഇതു ടി.വിയില്‍ കാണേണ്ടി വരില്ലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു. സര്‍, വളരെ സന്തോഷം എന്ന് പറഞ്ഞു. ദിലീപേ, ഞാന്‍ ദിലീപിനെ സന്തോഷിപ്പിക്കാന്‍ പറഞ്ഞതല്ല എന്നു ഞാനും പറഞ്ഞു. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല, ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്നേ പറഞ്ഞുള്ളു. അതു സത്യമാണ്. അവന്‍ ഈ സിനിമാ ഇന്‍ഡസ്ട്രിക്ക് അകത്തുതന്നെ ഉള്ള ആളാണ്. മറ്റൊരാള്‍ കാണ്‍കെ അങ്ങനെ ചെയ്യില്ല, ചെയ്യാന്‍ സാധിക്കില്ല. ആ കുട്ടി ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയാല്‍ മതിയായിരുന്നു. 

ആരെയെങ്കിലുമൊന്ന് കൂടെ കൂട്ടിയിരുന്നെങ്കില്‍ എന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. പിന്നെ, ദിലീപ് വിളിച്ചല്ലോ. ആ ഒരു സ്നേഹം. പ്രത്യേകിച്ചു പറയാന്‍ ഒന്നുമില്ലെങ്കിലും. ഇത് എല്ലാവര്‍ക്കുമുണ്ട്, സിദ്ദീഖ്… അവര്‍ക്കെല്ലാമുണ്ട്.