കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എം ഡി സാബു ജേക്കബ്. നിലവിലുള്ള വ്യവസായം ഇവിടെ തുടരണോ എന്ന കാര്യം ആലോചിച്ച്‌ തീരുമാനിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും സാബു ജേക്കബ് പറഞ്ഞു.

തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം കൊച്ചിയില്‍ തിരികെ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കുന്നത്തുനാട് എംഎല്‍എ അടക്കമുള്ളവര്‍ക്ക് നന്ദിയെന്ന് പറഞ്ഞ് പരിഹസിച്ച സാബു ജേക്കബ് വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്ബാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജകീയ സ്വീകരണമാണ് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കും. രണ്ടാഴ്ചക്കകം സംരംഭം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.