അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. ഇന്ത്യയില്‍ ജനിച്ച്‌ കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

പഞ്ചാബിലെ താര്‍ തരാന്‍ ജില്ലയിലെ ഖാദൂര്‍ സാഹിബ് സബ് ഡിവിഷനിലെ ഗഗ്രേവൃറാണ് തപ്തീജ്ദീപ് സിംഗിന്റെ ജന്മദേശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തോടൊപ്പം 20 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ് തപ്തീജ്ദീപ് സിംഗ്.

വെടിവെപ്പില്‍ അക്രമി അടക്കം ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു. എട്ടുപേരെ കൊലപ്പെടുത്തിയ അക്രമി സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് അക്രമമുണ്ടായത്. സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് വെടിവെയ്പ്പ് നടന്നത്.അതേസമയം, അക്രമിയുടെ പേരോ, പ്രായമോ, സംഭവത്തിന് പിന്നിലുള്ള കാരണമോ പൊലീസ് ഇതുവരെ പുറത്തുവിട്ടില്ല.