കായിക ലോകത്ത് പുതിയ സീസണ്‍ തുടങ്ങാനിരിക്കേ ക്ലബ്ബുകളില്‍ ദുബൈ പൊലീസും സ്പോര്‍ട്സ് കൗണ്‍സിലും പരിശോധന നടത്തി.

കൂടുതല്‍ കാണികളെ ഉള്‍പ്പെടുത്തി മത്സരങ്ങള്‍ നടത്താനാണ് പരിശോധന നടത്തിയത്. ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശപ്രകാരം ഗാലറിയുടെ ശേഷിയുടെ 60 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. കാണികള്‍ക്കും അത്ലറ്റുകള്‍ക്കും സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതര്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ സീസണിലും ദുബൈ പൊലീസും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായാണ് കാണികള്‍ക്ക് ഗാലറിയില്‍ സൗകര്യമൊരുക്കിയത്. അന്താരാഷ്ട്ര താരങ്ങളെയും സംഘാടകരെയും പങ്കെടുപ്പിച്ച്‌ ഫോറവും സംഘടിപ്പിച്ചിരുന്നു. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്മെന്‍റ് ആക്ടിങ് ഡയറക്ടര്‍ റാശിദ് ഖലീഫ അല്‍ ഫലാസി, സ്പോര്‍ട്സ് കൗണ്‍സില്‍ ക്ലബ് ഡിപ്പാര്‍ട്മെന്‍റ് തലവന്‍ അഹ്മദ് അല്‍ മുഹൈരി തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ജനങ്ങള്‍ക്കിടയില്‍ സ്പോര്‍ട്സ്മാന്‍ഷിപ് പ്രചരിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് റാശിദ് ഖലീഫ അല്‍ ഫലാസി പറഞ്ഞു. ദുബൈ സുപ്രീം കമ്മിറ്റിയുടെ സുരക്ഷ, പ്രതിരോധ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കുന്നതിലൂടെ പകര്‍ച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്താന്‍ കഴിയുമെന്നും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കൈകോര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലും ട്വന്‍റി 20 ലോകകപ്പും മുന്നില്‍ നില്‍ക്കെ കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനുള്ള ശ്രമങ്ങളെ പ്രതീക്ഷയോടെയാണ് കായികലോകം നോക്കുന്നത്.