കണ്ണൂര്‍: ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് മരുന്നു വാങ്ങാന്‍ വേണ്ടയുള്ള ധന സമാഹരണത്തില്‍ കൈ അയച്ചു സഹായം ചെയ്തു മലയാളികള്‍. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളികളാണ് ഒന്ന വയസുകാരന് മരുന്നു വാങ്ങാന്‍ വേണ്ടിയുള്ള ധനസമാഹരണത്തില്‍ പങ്കാളികളായത്. സഹായ കാമ്ബയിന് മികച്ച പ്രതികരണം ഉണ്ടായത് പലരും കൈ അയച്ചു തന്നെ സഹായിച്ചു. ഇതോടെ ഇതുവരെ സുമനസുകളില്‍ നിന്നു 14 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്. സിനിമ രംഗത്തെ സെലബ്രിറ്റികള്‍ അടക്കമുള്ളവര്‍ ധനസഹായം നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇതോടെ സൈബര്‍ ഇടത്തിലെ വൈറലായ കാമ്ബയിനായി ഇത് മാറുകയും ചെയ്തു. ഇതോടെയാണ് ആവശ്യത്തിന് പണം ഒഴുകി എത്തിയത്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗമാണ് മുഹമ്മദിന്. രോഗം ബാധിച്ച്‌ നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്.

മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കി രോഗം വിധിയുടെ രൂപത്തില്‍ വീണ്ടുമെത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ടു കഴിഞ്ഞു. രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂ. ഏറെനാളത്തെ ചികിത്സക്കു ശേഷം നാലാമത്തെ വയസ്സിലാണ് മൂത്തമകള്‍ അഫ്രക്ക് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു.

ചക്രക്കസേരയില്‍ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാര്‍ത്ഥനയിലാണ്. മരുന്ന് നല്‍കിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ എ.സി ടെക്‌നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. മക്കളില്‍ രണ്ടുപേര്‍ക്കും അപൂര്‍വരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം. കൈയിലുള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികിത്സ നടത്തിയ കുടുംബത്തെ സംബന്ധിച്ച്‌, മകന്റെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നിന്റെ ചെലവിനെക്കുറിച്ച്‌ ആലോചിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.

മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ച്‌ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. ഇത്രയുംവലിയ തുക കണ്ടെത്തണമെങ്കില്‍ കാരുണ്യമതികളുടെ സഹായംകൂടിയേ തീരൂ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിനുള്ള ധനശേഖരണത്തിനായി സമൂഹ മാധ്യമങ്ങളിലടക്കം കാമ്ബയിന്‍ തുടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ സഹായിക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി.സി. മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്ബര്‍: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. പേര്: പി.സി. മറിയുമ്മ. ബാങ്ക്: കേരള ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖ. ഗൂഗ്ള്‍ പേ നമ്ബര്‍: 8921223421.