കൊല്ലം: കൊല്ലത്ത് നിന്നും ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ പൗരൻമാര് പൊലീസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയിൽ നിന്നും രണ്ട് പേര് ചെന്നൈയിൽ ടൂറിസ്റ്റ് വിസയിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്നാട് ക്യൂബ്രാഞ്ച് തമിഴ്നാട്ടിലും അയൽസംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കൻ പൗരൻമാര് അറസ്റ്റിലായത്.
പിടിയിലായവരിൽ രണ്ട് പേര് ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര് ട്രിച്ചിയിലെ ലങ്കൻ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര് ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജൻ്റ എന്നാണ് വിവരം. കേരളത്തിലെത്തി തൻ്റെ മറ്റൊരു ഏജൻ്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.



