കൊച്ചി: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ  മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് ഇവര്‍ തിരിച്ചെത്തിയത്.  മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നതെന്ന് നോര്‍ക്ക അറിയിച്ചു. 

ഡല്‍ഹിയില്‍ നിന്നുളള വിസ്താര യുകെ 883 വിമാനത്തില്‍ ഇന്ന് രാവിലെ 07.40നാണ് 11 പേര്‍ കൊച്ചിയിലെത്തിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് കെ.ആര്‍, ആര്‍.രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. 

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇതുവരെ 75 മലയാളികളാണ് ഇസ്രയേലില്‍ നിന്നും തിരിച്ചത്തിയത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. നേരത്തേ ഡല്‍ഹിയിലെത്തിയവരെ നോര്‍ക്ക റൂട്ട്‌സ് എന്‍.ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു.