അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31ന് ശേഷവും അഫ്ഗാനിസ്ഥാനില്‍ തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് താക്കീതുമായി താലിബാന്‍ . തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഈ മാസം അവസാനം വരെ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് താലിബാന്‍ സഖ്യം താക്കീത് നല്‍കിയിരിക്കുന്നത്.

താലിബാന്‍ ഭരണം കൈയ്യേറിയതിന് പിന്നാലെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കി കഴിഞ്ഞു. ജപ്പാനും പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കിയിട്ടുണ്ട്. പൗരന്മാര്‍ക്ക് പുറമെ സുരക്ഷ ഉദ്യോഗസ്ഥരേയും, എംബസി ജീവനക്കാരേയും തിരികെ എത്തിക്കാന്‍ മൂന്ന് യുദ്ധ വിമാനങ്ങളാണ് ജപ്പാന്‍ അഫ്ഗാനിലേക്ക് അയച്ചിരിക്കുന്നത്. സഖ്യസേന പിന്‍വാങ്ങാനുള്ള തീയതി അടുക്കുന്നതോടെ വിമാനത്താവളത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

അതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷസേനയും അജ്ഞാതരായ അക്രമികളും തമ്മില്‍ വെടിവയ്പ്പുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മന്‍ സൈന്യമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വിമാനത്താവളത്തിന്റെ വടക്കു ഭാഗത്തെ ഗെയ്റ്റില്‍ തിങ്കളാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു അഫ്ഗാന്‍ സൈനികന്‍ കൊല്ലപ്പെട്ടെന്നും മൂന്ന് പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. യുഎസ്, ജര്‍മന്‍ സൈന്യങ്ങളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും വിദേശികളും വിമാനത്താവളത്തിനുള്ളില്‍ കഴിയുമ്ബോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.