ന്യൂഡൽഹി: നരവംശശാസ്ത്ര പ്രകാരം ദൈവങ്ങൾ ഉന്നത ജാതിയിൽപെട്ടവരല്ലെന്നും സാക്ഷാൽ പരമശിവൻ പോലും പട്ടിക ജാതിക്കാരനായിരിക്കാമെന്നും ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. അധ്യാപകന്റെ പാത്രത്തിൽ നിന്നും വെള്ളം കുടിച്ചതിന് ക്രൂരമർദ്ദനമേറ്റ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തെയും പ്രഭാഷണത്തിൽ അവർ ഉദ്ധരിച്ചു.

‘നരവംശശാസ്ത്രപരമായി നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം നിങ്ങളിൽ ഭൂരിഭാഗവും അറിഞ്ഞിരിക്കണം. ഒരു ദൈവവും ബ്രാഹ്മണനല്ല. ജാതിയിൽ ഉയർന്നത് ക്ഷത്രിയനാണ്. ശിവൻ ഒരു പട്ടികജാതിയോ പട്ടികവർഗ്ഗമോ ആയിരിക്കണം. കാരണം അദ്ദേഹം ശ്മശാന വാസിയാണ്. പാമ്പിനൊപ്പം ഇരിക്കുകയും വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമേ അദ്ദേഹം ധരിക്കുന്നുമുള്ളൂ. ബ്രാഹ്മണർക്ക് ശ്മശാനങ്ങളിൽ ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല’ -ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് പറഞ്ഞു.

മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണെന്ന് ഞാൻ പറയുന്നു. അതിനാൽ ഒരു സ്ത്രീക്കും അവൾ ബ്രാഹ്മണനെന്നോ മറ്റെന്തെങ്കിലുമാണെന്നോ അവകാശപ്പെടാൻ കഴിയില്ല. വിവാഹത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കൂ. ഇത് എന്താണ് ഇങ്ങനെയെന്നും ഞാൻ ചിന്തിക്കുന്നു. ‘ലിംഗനീതിയെക്കുറിച്ചുള്ള ഡോ. ബി.ആർ അംബേദ്കറുടെ ചിന്തകൾ: യൂനിഫോം സിവിൽ കോഡ് ഡീകോഡിംഗ്’ എന്ന തലക്കെട്ടിൽ ഡോ. ബി.ആർ അംബേദ്കറുടെ പ്രഭാഷണ പരമ്പര അവതരിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.