ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്‍റെ ആദ്യ ജയമാണിത്. ഏകപക്ഷീയമായി അവസാനിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സില്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 3.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തി. നാല് വിക്കറ്റുമായി ആദില്‍ റഷീദും മൂന്ന് പേരെ വീതം പുറത്താക്കി ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. 

ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് കരുത്തിന് മുന്നില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഒമാന് പിടിച്ചുനില്‍ക്കാനായില്ല. 13.2 ഓവറില്‍ ഒമാന്‍ 47 റണ്‍സില്‍ ഓള്‍ഔട്ടായി. 23 പന്തില്‍ 11 റണ്‍സ് നേടിയ ഷൊയൈബ് ഖാന്‍ മാത്രമേ ഒമാന്‍ നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. പ്രതിക് അഥാവാലെ (3 പന്തില്‍ 5), കശ്യപ് പ്രജാപതി (16 പന്തില്‍ 9), ആഖ്വിബ് ഇല്യാസ് (10 പന്തില്‍ 8), സീഷാന്‍ മഖ്‌സൂദ് (5 പന്തില്‍ 1), ഖാലിദ് കെയ്‌ല്‍ (3 പന്തില്‍ 1), അയാന്‍ ഖാന്‍ (5 പന്തില്‍ 1), മെഹ്‌റാന്‍ ഖാന്‍ (2 പന്തില്‍ 0), ഫയാസ് ബട്ട് (7 പന്തില്‍ 2), കലീമുള്ള (5 പന്തില്‍ 5), ബിലാല്‍ ഖാന്‍ (1 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. ആദില്‍ റഷീദ് നാലോവറില്‍ 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ 3.2 ഓവറിലും മാര്‍ക് വുഡ് 3 ഓവറിലുമാണ് 12 റണ്‍സിന് മൂന്ന് പേരെ വീതം പറഞ്ഞയച്ചത്.