ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: തെക്കന്‍ കിഴക്കന്‍ ലൂസിയാനയിലുടനീളം ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി മുന്നേറിയപ്പോള്‍ മിക്കയിടവും ഇരുട്ടിലായി. സംസ്ഥാനത്ത് ഉടനീളം തിരച്ചില്‍, രക്ഷാസംഘങ്ങള്‍ സജീവമായിട്ടുണ്ട്. തിങ്കളാഴ്ച ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നിരവധി സംഘങ്ങള്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും സംസ്ഥാനം തേടി. ജെഫേഴ്‌സണ്‍ ഭാഗത്ത്, കനത്ത വെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കയറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച മുതല്‍ അധികാരികള്‍ക്ക് കുറഞ്ഞത് 200 രക്ഷാപ്രവര്‍ത്തന കോളുകള്‍ ലഭിച്ചിരുന്നുവെന്നും അവരുടെ സഹായത്തിനെത്താന്‍ ജീവനക്കാര്‍ കഷ്ടപ്പെടുന്നുണ്ടെന്നും ജെഫേഴ്‌സണ്‍ കമ്യൂണിറ്റി പ്രസിഡന്റ് സിന്തിയ ലീ ഷെംഗ് പറഞ്ഞു.

ന്യൂ ഓര്‍ലിയന്‍സിന്റെ ഭൂരിഭാഗവും വൈദ്യുതിയില്ലാതെ തുടര്‍ന്നു. നഗരത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന എട്ട് ട്രാന്‍സ്മിഷന്‍ ലൈനുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പോര്‍ട്ട് ഫോര്‍ചോണിന് സമീപം മണിക്കൂറില്‍ 150 മൈല്‍ വേഗതയില്‍ കാറ്റ് കരയിലേക്ക് കയറിയിരുന്നു. തിങ്കളാഴ്ച അതിരാവിലെ, ചുഴലിക്കാറ്റ് ഉള്ളിലേക്ക് നീങ്ങുമ്പോള്‍ കൊടുങ്കാറ്റായി ദുര്‍ബലമായി. വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തങ്ങളുടെ പവര്‍ ഗ്രിഡിന്റെ നാശത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ ദിവസങ്ങളെടുക്കുമെന്നും ഈ പ്രദേശത്തെ വൈദ്യുത പ്രക്ഷേപണം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ലൂസിയാനയിലെ ഒരു പ്രധാന പവര്‍ കമ്പനിയായ എന്റര്‍ജി തിങ്കളാഴ്ച ട്വിറ്ററില്‍ പറഞ്ഞു.

കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ശക്തമായ മഴയില്‍ ന്യൂ ഓര്‍ലിയന്‍സിലെ ഡസന്‍ കണക്കിന് തെരുവുകള്‍ വെള്ളത്തിനടിയിലായതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. എന്നാല്‍ ന്യൂ ഓര്‍ലിയന്‍സിനെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കാന്‍ സജ്ജീകരിച്ച കനാല്‍ സിസ്റ്റവും പമ്പുകളും ഐഡ ചുഴലിക്കാറ്റിന്റെ ആക്രമണത്തിനെതിരെ ഉറച്ചുനില്‍ക്കുന്നതായി കാണപ്പെട്ടു. ഇത് കത്രീന ചുഴലിക്കാറ്റിന് ശേഷം വിപുലീകരിച്ചിരുന്നു. എന്തായാലും, ഇത്തവണ ഇത് വിജയിച്ചതായി അധികൃതര്‍ പറഞ്ഞു. ഫ്‌ലഡ് പ്രൊട്ടക്ഷന്‍ അതോറിറ്റി നിയന്ത്രിക്കുന്ന സിസ്റ്റത്തില്‍ ഇതുവരെയും പ്രശ്‌നങ്ങളൊന്നുമില്ല.

മെക്‌സിക്കോ ഉള്‍ക്കടലിനു നേരേയുള്ള കൊടുമുടികളിലുള്ള ഇടുങ്ങിയ കടല്‍ത്തീരത്തുള്ള ദ്വീപായ ഗ്രാന്‍ഡ് ഐലിലെ താമസക്കാരുമായി ജെഫേഴ്‌സണിലെ ഉേദ്യാഗസ്ഥര്‍ക്ക് ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് മിസ് ലീ ഷെംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൊടുങ്കാറ്റിന് മുമ്പ് നിരവധി നിവാസികള്‍ ഒഴിഞ്ഞുപോയെങ്കിലും, ഏകദേശം 40 പേരെയെങ്കിലും കാണാനില്ലെന്നു കണക്കാക്കുന്നു. പ്രദേശത്തിന്റെ തെക്കന്‍ ഭാഗത്തുള്ള നിരവധി ചെറിയ പട്ടണങ്ങള്‍, ന്യൂ ഓര്‍ലിയന്‍സിനെയും അതിന്റെ ചില പ്രാന്തപ്രദേശങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു കാറ്റ് താണ്ഡവമാടിയത്. മിക്കയിടത്തും വൈദ്യുതി ഇല്ല. പല മേഖലകളിലും ഫോണ്‍ വിനിമയം അസാധ്യമായിരുന്നു; വാട്ടര്‍ മെയിനുകള്‍ ഉപയോഗശൂന്യമായി.

സംസ്ഥാനത്തുകൂടി ഐഡ നീങ്ങുമ്പോള്‍, വൈദ്യുത സംവിധാനത്തിന് വിനാശകരമായ കേടുപാടുകള്‍ വരുത്തി. ഒരു ദശലക്ഷത്തിലധികം യൂട്ടിലിറ്റി ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല. കൊടുങ്കാറ്റിന്റെ കേന്ദ്രം തിങ്കളാഴ്ച പടിഞ്ഞാറന്‍ മിസിസിപ്പിയിലേക്ക് കടന്നു, അത് വടക്കോട്ട് വീശുമ്പോള്‍ വേഗത കുറയുകയും ദുര്‍ബലമാവുകയും ചെയ്തു. അതിന്റെ പാത വടക്ക് കിഴക്ക് ദിശയില്‍ നിന്നും ചൊവ്വാഴ്ച ടെന്നസി താഴ്‌വരയിലേക്ക് വളയുമെന്ന് പ്രതീക്ഷിക്കുന്നു. കൊടുങ്കാറ്റില്‍ കുറഞ്ഞത് ഒരു മരണമെങ്കിലും സംഭവിച്ചിട്ടുണ്ട്. തെക്കന്‍ ലൂസിയാനയിലെ പല റോഡുകളും ‘സഞ്ചാരയോഗ്യമല്ലാത്ത’ നിലയിലേക്ക് മാറി. ഇവിടമാകെ വീണുകിടക്കുന്ന മരങ്ങളും വൈദ്യുതി ലൈനുകളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നു ലൂസിയാന ഗതാഗത വകുപ്പ് ട്വിറ്ററില്‍ പറഞ്ഞു.

ന്യൂ ഓര്‍ലിയന്‍സിന് കിഴക്ക് ചാംലെറ്റിന് സമീപം കെട്ടിയിട്ടിരുന്ന ഇരുപത്തിരണ്ട് ബാര്‍ജുകള്‍ കൊടുങ്കാറ്റില്‍ തകര്‍ന്ന് മിസിസിപ്പി നദിയില്‍ ഒഴുകിപ്പോയി. കാലാവസ്ഥ അനുവദിച്ചാലുടന്‍ ബാര്‍ജുകള്‍ കോര്‍ലേറ്റ് ചെയ്യാന്‍ കോസ്റ്റ് ഗാര്‍ഡ് പദ്ധതിയിട്ടിട്ടുണ്ട്. ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ച ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളിംഗ്, ടെക്സ്റ്റിംഗ്, ഡാറ്റ എന്നിവ നല്‍കുന്നുണ്ടെന്ന് വെറൈസണ്‍ പറഞ്ഞു. ശനിയാഴ്ച വരെ ലൂസിയാന, മിസിസിപ്പി ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അമിത ചാര്‍ജ് ഒഴിവാക്കുന്നതായി എറ്റി ആന്‍ഡ് ടി അറിയിച്ചു. ബാധിത പ്രദേശത്തെ മിക്ക ടിമൊബൈല്‍, സ്പ്രിന്റ് ഉപഭോക്താക്കള്‍ക്കും വെള്ളിയാഴ്ച വരെ സൗജന്യ ടോക്ക്, ടെക്സ്റ്റ്, പരിധിയില്ലാത്ത ഡാറ്റ എന്നിവ നല്‍കുമെന്ന് ടിമൊബൈല്‍ ഞായറാഴ്ച പറഞ്ഞു. ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പാതയിലായിരുന്ന ചില യൂട്ടിലിറ്റി ഉപഭോക്താക്കള്‍ക്ക് മൂന്നാഴ്ച വരെ വൈദ്യുത സേവനമുണ്ടാകില്ലെന്ന് എന്റര്‍ജീസ് പറയുന്നു. എന്നാല്‍ 90 ശതമാനം ഉപഭോക്താക്കള്‍ക്കും ഉടന്‍ തന്നെ വൈദ്യുതി തിരികെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മിസിസിപ്പിയില്‍, ഏകദേശം 130,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തകര്‍ന്ന വൈദ്യുതി ലൈനുകള്‍ അപകടകരമായി തുടരുമെന്ന് എന്റര്‍ജി ലൂസിയാന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.