ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് റിപ്പോർട്ട്. യഥാർത്ഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. സംഭവം അധികാരികളെ അറിയിക്കുന്നതിൽ ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ദേവസ്വം ബോർഡ് പ്രസിഡന്റിന് കൈമാറി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണമാലയിലെ സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ 9 കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് മലകൾ മോഷണം പോയെന്ന നിഗമനത്തിൽ വിജിലൻസ് എത്തിച്ചേർന്നിരിക്കുന്നത്.
പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ നിത്യം ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.
മേൽശാന്തി ശ്രീകോവിലിൽ തന്നെ സൂക്ഷിക്കുന്ന മാലയിൽ 23 ഗ്രാം സ്വർണ്ണമാണ് ഉള്ളത്. തിരുവാഭരണം കാണാതായി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഉപദേശക സമിതി പറഞ്ഞു. എന്നാൽ തിരുവാഭരണത്തിലെ മാല മാറ്റിയെന്ന് സംശയമുണ്ടെന്നാണ് ക്ഷേത്ര ഉപദോശകസമിതി സെക്രട്ടറി പറയുന്നത്. ഇപ്പോഴുള്ളത് 72 മുത്തുകൾ ഉള്ള മാലയാണ്. ഈ മാലയിലെ 9 മുത്തുകൾ ഇളകിപ്പോയതായി കാണുന്നില്ല. അതിനാലാണ് മാല തന്നെ മാറ്റിയെന്ന് സംശയിക്കുന്നത്. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും സമിതി സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ക്ഷേത്ര ആഭരണങ്ങളുടെ സമഗ്രമായ കണക്കെടുപ്പ് നടത്തണമെന്ന് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ക്ഷേത്രസംരക്ഷണസമിതി പറയുന്നത്. തിരുവാഭരണത്തിലെ മുത്തുകൾ നഷ്ടമായതിലെ ദുരൂഹതകൾ നീക്കണമെന്നും ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെടുന്നു.



