അമൃത്സർ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന്റെ ശരീരത്തിൽ 34 മുറിവുകൾ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.
ജസ്വീന്ദർ സിംഗ് ആണ് മരിച്ചത്. പഞ്ചാബിലെ അമൃത്സറിൽ എൻസിബിയുടെ കസ്റ്റഡിയിലിരിക്കെയാണ് ആരോഗ്യനില വഷളായി ജസ്വീന്ദർ മരിച്ചത്. ജവാനെ നാർക്കോട്ടിക് സംഘം മർദിച്ചതായി കുടുംബം ആരോപിച്ചു.
ജമ്മു നിവാസിയായ ജസ്വീന്ദർ സിംഗിനെ നാർക്കോട്ടിക് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി അമൃത്സറിലേക്ക് കൊണ്ടുവന്നുവെന്നും കസ്റ്റഡിയിലിരിക്കെ അദ്ദേഹം മരിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ.
അമൃത്സറിലെ ജില്ലാ സിവിൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മരിക്കുന്നതിന് രണ്ടോ നാലോ ദിവസം മുമ്പ് 25 മുറിവുകൾ സംഭവിച്ചതായും മരണത്തിന് 18 മുതൽ 24 മണിക്കൂർ മുമ്പ് വരെ ഒമ്പത് പരിക്കുകൾ സംഭവിച്ചതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
“എന്റെ ഭർത്താവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. 34പരിക്കുകൾ ഒരു ചെറിയ കാര്യമല്ല. കസ്റ്റഡിയിലായിരുന്നപ്പോൾ എൻസിബി ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ക്രൂരമായി പെരുമാറി.’- ജസ്വീന്ദറിന്റെ ഭാര്യ ലോവ്ജീത് കൗർ ആരോപിച്ചു.



