ന്യൂയോർക്:ഫിഫ ലോകകപ്പ് ആരംഭിച്ച് മണിക്കൂറുകൾകു ശേഷം ഉറുഗ്വേ ടീമിന് യു.എസിലേക്ക് യാത്രാ അനുമതി നിഷേധിച്ചു. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിനായി മിയാമിയിലേക്ക് തിരിക്കേണ്ട ഉറുഗ്വേ ടീം നിലവിൽ മെക്സിക്കോയിൽ കുടുങ്ങിക്കിടക്കുകയാണ്.
സാങ്കേതികവും ഭരണപരവുമായ ചില പ്രശ്നങ്ങൾ കാരണം ഉറുഗ്വേ ടീം സഞ്ചരിക്കേണ്ടിയിരുന്ന വിമാനത്തിന് യു.എസ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. മെക്സിക്കോയിലെ കാൻകൂണിലുള്ള പരിശീലന ക്യാമ്പിലാണ് നിലവിൽ കളിക്കാർ ഉള്ളത്.
ഫിഫയുടെ ഇടപെടൽ: പ്രതിസന്ധി പരിഹരിക്കാൻ ഫിഫ അടിയന്തിരമായി മറ്റൊരു വിമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പ്രതിസന്ധികൾ: മത്സരം തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഈ സംഭവം ടീമിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം റദ്ദാക്കേണ്ടി വന്നേക്കാം. ഇത് ഉറുഗ്വേ ഫുട്ബോൾ ഫെഡറേഷന് സാമ്പത്തിക പിഴ ലഭിക്കാനും കാരണമായേക്കും.
2026 ലോകകപ്പിന്റെ സംഘാടനത്തെച്ചൊല്ലി നേരത്തെ തന്നെയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.



