കേരളത്തില്‍ കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ പേരില്‍ സ്ഥീരീകരിച്ച ദിവസമായിരുന്നു വെള്ളിയാഴ്ച. 118 പേരിലാണ് രോഗം സ്ഥിരീകിരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗ സ്ഥീരീകരിക്കുന്നവരുടേതിന് സമാനമായി രോഗ മുക്തരവുന്നവരു‌‌ടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട് എന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ ആശ്വാസകരമായ വാര്‍ത്ത.

92 പേരാണ് ഇന്നലെ രോഗമുക്തരായത്. നിലവില്‍ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,30,655 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1914 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1380 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 1,509 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കണക്കുകള്‍ ഇങ്ങനെയെല്ലാമാണെങ്കിലും കേരളത്തിന് മുന്നിലുള്ള ഇപ്പോഴുള്ള വെല്ലുവിളി ഉറവിടമറിയാത്ത രോഗികളു‌ടെ എണ്ണത്തിലുള്ള വര്‍ദ്ധനയാണ്. സംസ്ഥാനത്ത് ഇതുവരെ അറുപതിലേറെ പേരാണ് ഉറവിടം അറിയാതെ വൈറസ് ബാധയേറ്റത്. ഇതില്‍ 49 പേരും മേയ് 4നു ശേഷമാണു രോഗബാധിതരായത്. ഇതില്‍ കണ്ണൂരില്‍ എക്സൈസ് ഡ്രൈവര്‍ അടക്കം 7 പേര്‍ മരിക്കുകയും ചെയ്തു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്താന്‍ ആരംഭിച്ചത് മുതലാണ് കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. മെയ് ഒന്നു മുതലായിരുന്നു പ്രവാസികളുടെ മട‌ക്കം തുടങ്ങിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 6 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

നിലവില്‍, ഏറ്റവും കൂടുതല്‍ രോഗികളുള്ള മലപ്പുറം ജില്ലയിലാണ് ഉറവിടമറിയാത്ത കോവിഡ് രോഗികള്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഇത്തരത്തില്‍ 13 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം, 2 രോഗികളേ ഇത്തരത്തിലുള്ളൂ എന്നാണു ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നിലപാടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഉറവിടം അറിയാതെ മരിച്ച രോഗികളുടെ എണ്ണം കൂടുതല്‍. ജില്ലയില്‍ മരിച്ച മൂന്ന് പേരുടെ രോഗത്തിന്റെ ഉറവിടമാണ് വ്യക്തമല്ലാതെ തുടരുന്നത്.

മലപ്പുറത്ത് ഈ മാസം രണ്ടിനു ജനിച്ച കുഞ്ഞ് മുതല്‍ തൃശൂരില്‍ 87 വയസ്സുകാരന്‍ വരെയാണ് ഇത്തരത്തില്‍ ഉറവിടമറിയാത്ത രോഗികളുടെ പട്ടികയിലുള്ളത്. കാസര്‍കോട്ട് ചക്ക തലയില്‍ വീണും തിരുവനന്തപുരത്ത് മദ്യപിച്ച്‌ അവശനിലയിലായതിനെത്തുടര്‍ന്നും ആശുപത്രിയിലെത്തിച്ചവര്‍, കണ്ണൂരില്‍ മരിച്ച ധര്‍മടം സ്വദേശിനി എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. ധര്‍മടം സ്വദേശിനി വഴി വീട്ടിലെ 12 പേര്‍ക്കാണു രോഗം ബാധിച്ചത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പതിനാലുകാനന്റെ വൈറസ് ബാധയുടെ ഉറവിടവും വ്യക്തമല്ല. ഇതേ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെടുന്ന ടൗണ്‍ പയ്യമ്ബലം ഭാഗങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.

അതേസമയം, ഉറവിടം തിരിച്ചറിയാത്ത രോഗികളെ കുറിച്ച എപ്പിഡെമിയോളജിക്കല്‍ പഠനം നടത്താനും ഇതിനോടകം മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ആദ്യ ഘട്ടത്തിലുണ്ടായ ഇത്തരം കേസുകളെക്കുറിച്ചു പഠനം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.