മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഏക്നാഥ് ഷിന്ദേ സര്‍ക്കാര്‍ വിശ്വാസം നേടി. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ ഒരു ഉദ്ധവ് പക്ഷ ശിവസേന എംഎല്‍എ കൂടി ഷിന്ദേ പക്ഷത്തേക്ക് ചേര്‍ന്നു.

ഉദ്ധവിനായി കരഞ്ഞു നിലവിളിച്ചു കൊണ്ട് പ്രസംഗം നടത്തിയ സന്തോഷ് ബംഗാര്‍ എംഎല്‍എയുടെ വിഡിയോ വൈറലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹം ഷിന്‍ഡേ ക്യാമ്പില്‍ എത്തി കൂറു പ്രഖ്യാപിക്കുകയായിരുന്നു. 
ഷിന്ദേ സര്‍ക്കാരിനെ അനുകൂലിച്ച് 164 എംഎല്‍എമാര്‍ വോട്ട് ചെയ്തു. 99 എംഎല്‍എമാര്‍ അവിശ്വാസം രേഖപ്പെടുത്തി.

ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനെക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. 208 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിന്ദേ പക്ഷത്തോടൊപ്പം ചേര്‍ന്ന എംഎല്‍എ. ഇന്ന് രാവിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി.ഐ എംഎല്‍എ ശ്യാംസുന്ദര്‍ ഷിന്ദേയും എന്‍ഡിഎ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാഹുല്‍ നര്‍വേകര്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുല്‍ നര്‍വേക്കര്‍ക്ക് 164 വോട്ടുലഭിച്ചപ്പോള്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികളുടെ സംയുക്തസ്ഥാനാര്‍ഥിയായ രാജന്‍ സാല്‍വിക്ക് ലഭിച്ചത് 107 വോട്ടാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ശിവസേനയില്‍ നിന്ന് വേര്‍പിരിഞ്ഞശേഷമുളള ആദ്യചുവടില്‍ വിജയം നേടാന്‍ ഏക്നാഥ് ഷിന്ദേയ്ക്ക് കഴിഞ്ഞു.

ഇതിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിലും ഷിന്ദേ വിജയം കൈവരിച്ചിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പിലെ തിരിച്ചടിക്ക് മുമ്പായി ഇന്ന് സുപ്രീംകോടതിയിലും ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയേറ്റിരുന്നു.ഏക്നാഥ് ഷിന്ദേയെ ശിവസേന നിയമസഭാ കക്ഷി നേതാവായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ച നടപടി അടിയന്തരമായി ഇടപെടണമെന്ന ആവശ്യം സുപ്രീം കോടതി രിരാകരിച്ചിരുന്നു.