പാലസ്തീനുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ആയുധക്കച്ചവടത്തിന് വൈറ്റ് ഹൗസ് അനുമതി നല്‍കി. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇത് ഇസ്രായേലിനുള്ള പരസ്യ പിന്തുണ കൂടിയായിരുന്നു. പാലസ്തീനികളുടെ കൂട്ടക്കൊലയ്ക്ക് ഇത് വഴിയൊരുക്കുമെന്നായിരുന്നു പാലസ്തീനിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.എന്നാല്‍ അമേരിക്ക ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ച്‌ നിന്നു.

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ ജോ ബൈഡന്‍ സംഘടിപ്പിച്ച ഈദ് വിരുന്ന് അമേരിക്കയിലെ മുസ്ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തെ ബൈഡന്റെ ഭരണകൂടം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമ്ബോള്‍ അദ്ദേഹവുമൊത്ത് ഈദ് ആഘോഷിക്കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനം അമേരിക്ക സ്വീകരിച്ചതോടെ പ്രതിഷേധം കൂടുതല്‍ കടുക്കാനാണ് സാധ്യത. ആയുധക്കച്ചവടത്തിനെതിരെ ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്.