ചെന്നൈ: കഴിഞ്ഞദിവസം അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ മൃതദേഹം സംസ്കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്കാരം.
തന്റെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് പ്രതാപ് പോത്തൻ ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധു അനിൽ തോമസ് നേരത്തേ പറഞ്ഞിരുന്നു.
കലാ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്. കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, രാജീവ് മേനോൻ, റഹ്മാൻ തുടങ്ങി നിരവധി സഹപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിക്കാനെത്തിയത്.
കേരളാ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്ക പ്രതിനിധി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.



