കസ്റ്റംസ് അന്വേഷണം നേരിടുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ഇന്ന് നിര്‍ണായക ദിവസമാണ്. ആശുപത്രിയില്‍ തുടരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്നുണ്ടാകും. തുടരേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്താല്‍ ശിവശങ്കറിനെതിരെ തുടര്‍നടപടിക്കാണ് കസ്റ്റംസ് നീക്കം. മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ കോടതിയെ സമീപിച്ചേക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ഐസിയുവില്‍ കഴിയുന്ന എം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത നടുവേദന തുടരുന്നതായി ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം ഇന്നുണ്ടാകും. ആരോഗ്യനില സംബന്ധിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിന്‍ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടര്‍ നടപടികളില്‍ നിര്‍ണായകമാകും.

ന്യൂറോ സര്‍ജറി, ന്യൂറോളജി, ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് മെഡിക്കല്‍ ബോര്‍ഡ്. വിദഗ്‍ധ പരിശോധനയ്ക്ക് ചികിത്സ ആശുപത്രിയില്‍ തന്നെ തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്താല്‍ കസ്റ്റംസ് നീക്കങ്ങള്‍ക്ക്‌ തല്‍ക്കാലം തിരിച്ചടിയാകും. കസ്റ്റംസ് തീരുമാനിച്ചത് പോലെ ചോദ്യം ചെയ്യലോ അറസ്റ്റോ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ നടന്നേക്കില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് നല്‍കിയാലും ശിവശങ്കറിനോട് വിശ്രമം നിര്‍ദ്ദേശിക്കാനാണ് സാധ്യത.

സ്വര്‍ണകടത്തിന് പുറമേ വിദേശ കറന്‍സി കടത്താന്‍ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കര്‍ കസ്റ്റംസ് അന്വേഷണം നേരിടുന്നത്. കസ്റ്റംസ് നീക്കം വ്യക്തമായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേപേക്ഷയുമായി എം. ശിവശങ്കര്‍ കോടതിയെ സമീപിക്കുമെന്ന സൂചനയുണ്ട്. അപേക്ഷ നല്‍കിയാല്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കാനാണ് കസ്റ്റംസ് തീരുമാനം.