തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ മാത്രമായി ചുരുക്കിയ ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ലക്ഷങ്ങള്‍ നഗരസഭ വഴിമാറ്റിയതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പൊങ്കാലയെ തുടര്‍ന്ന് നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത സംഭവത്തില്‍ മേയര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി സ്വന്തം വീടുകളിലാണ് ഭക്തര്‍ ഇത്തവണ പൊങ്കാലയര്‍പ്പിച്ചത്. എന്നാല്‍ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായും വാടക ഇനത്തില്‍ 3,57,800 രൂപ ചെലവഴിച്ചതായും കണക്കുകള്‍ പുറത്തു വന്നിരുന്നു.