കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സ്വകാര്യ ലാബ് ഉടമകള്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയത്. എന്നാല്‍ ആര്‍ടിപിസിആര്‍ നിരക്ക് അടക്കം ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നുമാണ് ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചത്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബ് ഉടമകള്‍ വാദിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുറ‌ഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം.