പി പി ചെറിയാന്‍

ന്യുയോര്‍ക്ക് : 2006 ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ജോര്‍ജ് പാറ്റ്‌സ്‌ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്‌സര്‍ പ്രോസ്റ്റിറ്റിയൂഷന്‍ റിംഗ് ആരോപണത്തെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുശേഷം 2008ല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവച്ചു. 2008 ല്‍ ഗവര്‍ണറുടെ രാജിയെ തുടര്‍ന്ന് ഇടക്കാല ഗവര്‍ണറായി ചുമതലയേറ്റ മുന്‍ അറ്റോര്‍ണി ജനറല്‍ ഡേവിഡ് പാറ്റേഴ്‌സണ്‍ 2010 ല്‍ സഹപ്രവര്‍ത്തകയുടെ കുടുംബ കലഹത്തില്‍ ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജിവച്ചു. തുടര്‍ന്നെത്തിയ ഇപ്പോഴത്തെ ഗവര്‍ണര്‍ ആഡ്രു കുമോക്കെതിരെ 7 സ്ത്രീകള്‍ ലൈംഗീകാരോപണം ഉന്നയിക്കുകയും അന്വേഷണ കമ്മീഷന്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവയ്ക്കുകയാണ്.
1995 ല്‍ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്ന ജോര്‍ജ് പാറ്റ്‌സ്‌ക്കിയായിരുന്നു. ജോര്‍ജ് പാറ്റ്‌സ്‌ക്കിക്കു ശേഷം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ആരും ന്യുയോര്‍ക്ക് ഗവര്‍ണറായിട്ടില്ല.
ആഡ്രു കുമൊ രാജിവച്ചതോടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍മാരുടെ ചരിത്രം തിരുത്തിയെഴുതി ആദ്യമായി ഒരു വനിത ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന അസുലഭ സന്ദര്‍ഭത്തിനും ന്യൂയോര്‍ക്ക് സാക്ഷിയാകുന്നു. 14 ദിവസത്തിനുശേഷം മാത്രമേ ഔദ്യോഗികമായി  കുമോ ഗവര്‍ണര്‍ സ്ഥാനത്തു നിന്നു പുറത്തുപോകുകയുള്ളു.