2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിള്ളലാണ് രൂപപ്പെട്ടത്. പാർട്ടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നത് കെജ്രിവാളിനും സംഘത്തിനും കനത്ത പ്രഹരമായി.
ഛദ്ദയ്ക്കൊപ്പം ആറ് രാജ്യസഭാ എംപിമാർ കൂടി പാർട്ടി വിട്ടതോടെ പാർലമെന്റിന്റെ ഉപരിസഭയിൽ എഎപിയുടെ കരുത്ത് ഗണ്യമായി കുറഞ്ഞു. പഞ്ചാബിലെ ഭരണത്തെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും ഈ നീക്കം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രത്യാഘാതങ്ങൾ
2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടി വൻവിജയം കുറിച്ച എഎപി, പിന്നീട് ഛദ്ദയും ഹർഭജൻ സിംഗും ഉൾപ്പെടെ ഏഴ് അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് അയച്ചത്. രാഘവ് ചദ്ദ, ഹർഭജൻ സിംഗ്, അശോക് മിത്തൽ, സന്ദീപ് പഥക്, വിക്രംജിത് സാഹ്നി, ബൽബീർ സിംഗ് സീച്ചെവാൾ, സഞ്ജീവ് അറോറ എന്നിവരായിരുന്നു അവർ. പിന്നീട് അറോറ പഞ്ചാബ് മന്ത്രിസഭയിൽ അംഗമായപ്പോൾ പകരം രാജീന്ദർ ഗുപ്ത എത്തി. ഇപ്പോൾ സീച്ചെവാൾ ഒഴികെയുള്ള ഭൂരിഭാഗം എംപിമാരും കൂറുമാറിയത് പാർട്ടിയുടെ ആഭ്യന്തര സുസ്ഥിരതയെ ചോദ്യം ചെയ്യുന്നതാണ്.
പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പുകളിലൊന്നാണിതെന്ന് രാഷ്ട്രീയ നിരീക്ഷകൻ കുൽദീപ് സിംഗ് വിലയിരുത്തുന്നു. എംഎൽഎമാരെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്തുന്നതിനൊപ്പം അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന ഇരട്ട വെല്ലുവിളിയാണ് ഇപ്പോൾ എഎപിക്ക് മുന്നിലുള്ളത്.
നേതൃത്വത്തിൻ്റെ പ്രതികരണം
വിമതരെ “വഞ്ചകർ” എന്ന് വിശേഷിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഇവർ പഞ്ചാബിനെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ചു. പാർട്ടി വിട്ടുപോയവർക്ക് ജനപിന്തുണയില്ലെന്നും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ജനപിന്തുണയില്ലാത്ത ബിജെപി കൂറുമാറ്റത്തിലൂടെ പഞ്ചാബിൽ കാലുറപ്പിക്കാൻ ശ്രമിക്കുകയാണെന്നും മാൻ കുറ്റപ്പെടുത്തി.
പാർട്ടി വിട്ട പ്രമുഖർ
രാഘവ് ഛദ്ദ: എഎപിയുടെ തന്ത്രജ്ഞനായിരുന്ന ഇദ്ദേഹം 2022-ലെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. എന്നാൽ പിന്നീട് നേതൃത്വവുമായി അകലുകയായിരുന്നു.
ഹർഭജൻ സിംഗ്: മുൻ ക്രിക്കറ്റ് താരം. പാർട്ടി കാര്യങ്ങളിൽ അത്ര സജീവമായിരുന്നില്ല.
അശോക് മിത്തൽ: ബിസിനസുകാരനും ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി ചാൻസലറും. അടുത്തിടെ ഇഡി റെയ്ഡ് നേരിട്ടിരുന്നു.
സന്ദീപ് പഥക്: പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന വ്യക്തി.
വിക്രംജിത് സാഹ്നി: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനും.



