കാബൂള്‍: യുഎസ് സൈന്യം പിന്‍വാങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു താലിബാന്റെ കൊടി അഫ്ഗാനിസ്ഥാനില്‍ ഉയര്‍ന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ ജനങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പിന്നെ പ്രാണരക്ഷാര്‍ത്ഥം കൂട്ട പലായനമായിരുന്നു ലോകം കണ്ടത്. പലര്‍ക്കും ഇതിനിടയില്‍ ജീവന്‍ നഷ്ടമായി. ചിലര്‍ ജന്മനാട് വിട്ടു പോകാതെ അവിടെ തന്നെ നിന്നു. എന്നാല്‍ താലിബാന്‍ തീവ്രവാദികളുടെ കൈകളാല്‍ തങ്ങള്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭയത്തിലാണ് ജനങ്ങളെല്ലാം. ഇതിനിടയിലാണ് പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തിയത്.

പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കിയ സന്തോഷം അവര്‍ ആഘോഷമാക്കിയത് വെടിയുതിര്‍ത്തു കൊണ്ടായിരുന്നു. എന്നാല്‍ ഈ ആഘോഷത്തിനിടെ താലിബാന്റെ വെടിയേറ്റ് കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. അഫ്ഗാന്‍ പ്രാദേശിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് താലിബാന്‍ രംഗത്തെത്തിയത്. എന്നാല്‍ റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പ്രതിരോധ സേന ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും വ്യക്തമാക്കി പ്രതിരോധസേനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

താലിബാന്റെ വെടിയേറ്റ് പരിക്കേറ്റ ബന്ധുക്കളെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മുല്ല ബറാദറായിരിക്കും താലിബാന്‍ സര്‍ക്കാരിനെ നയിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ വിശ്വസ്തനാണ് ബറാദര്‍. മുല്ല ഒമറിന്റെ സഹോദരിയെയാണ് ബറാദര്‍ വിവാഹം ചെയ്തിരിക്കുന്നത്.