അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ മേൽനോട്ടസമിതികൾ ഒരാഴ്ചയ്ക്കം പരിഗണിക്കണമെന്ന് ഹൈക്കോടതി. മേൽനോട്ട സമിതി അപേക്ഷ പരിഗണിച്ച് ഇരുപത്തിനാല് മണിക്കൂറിനകം തീരുമാനമെടുക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടൻ സർക്കുലർ ഇറക്കണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അപേക്ഷകൾ പരിഗണിക്കാൻ വൈകിയാൽ അതിന്റെ കാരണം മേൽനോട്ട സമിതി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാസങ്ങളോളം അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. മേൽനോട്ട സമിതിയുടെ നടപടിയിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
കൊല്ലം സ്വദേശിക്ക് വൃക്ക മാറ്റിവെക്കാൻ അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്. ക്രിമിനൽ കേസിലെ പ്രതിയായിരുന്നു വൃക്ക നൽകാൻ തയ്യാറായത്. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ള ആണ് ഹർജിക്കാരൻ. ക്രിമിനൽ കേസിൽ ഉൾപെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കാൻ ആകില്ലെന്നു ഹൈക്കോടതി പറഞ്ഞു.
എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമാണ്. മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ ക്രിമിനൽ കരളോ, ഹൃദയമോ ഇല്ലെന്നും കോടതി വ്യക്തമാക്കി.