കണ്ണൂര്‍: അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശസ്ത്രക്രിയ നടത്താനായി നെഞ്ചുപൊട്ടി കരഞ്ഞു കൊണ്ട് സഹായം തേടിയ മകളെ ചേര്‍ത്ത് പിടിച്ച്‌ മലയാളികള്‍. തളിപ്പറമ്ബ് കാക്കത്തോട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ചത്.

അമ്മയ്ക്ക് കരള്‍ പകുത്തു നല്‍കാന്‍ 18 ലക്ഷം രൂപ വേണമെന്നറിഞ്ഞ അവള്‍ ആശുപത്രി വരാന്തയില്‍ പൊട്ടിക്കരഞ്ഞു. സ്വന്തമായി വീടും കിടപ്പാടവുമില്ലാത്ത അച്ഛന്‍ ഉപേക്ഷിച്ചു പോയ പെണ്‍കുട്ടി. ഈ ദൈന്യതയറിഞ്ഞ ചാരിറ്റി പ്രവര്‍ത്തകനായ തൃശ്ശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്ബിലും ആ കണ്ണീര്‍ മൊബൈലില്‍ പകര്‍ത്തി ലോകത്തിനു നല്‍കി. വെറും 14 മണിക്കൂര്‍ കൊണ്ട്‌ വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയത് 50 ലക്ഷം രൂപ. പണം വീണ്ടും വന്നു കൊണ്ടേയിരിക്കുമ്ബോള്‍ സാജന്‍ സാമൂഹികമാധ്യമത്തില്‍ വന്നു പറഞ്ഞു. ഇനി പണം അയക്കേണ്ട. ചികിത്സയ്ക്ക് ആവശ്യമായ പണമായി. ബാങ്കുകാരെയും അത് അറിയിച്ചു. അപ്പോഴേക്കും ഒരു മണിക്കൂര്‍കൊണ്ട് വീണ്ടും പത്തുലക്ഷം കൂടിയെത്തി. അല്പം കഴിഞ്ഞപ്പോഴേക്കും 89 ലക്ഷമായി കാരുണ്യവര്‍ഷം. ബാങ്കുകാര്‍ പിന്നീട് അക്കൗണ്ട് ക്ലോസ് ചെയ്തു.

മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകള്‍ വര്‍ഷ. ‍അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വര്‍ഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേര്‍ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വര്‍ഷ വീഡിയോയില്‍ പറഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബ് കാക്കത്തോട് വാടകവീട്ടിലാണ് അമ്മ രാധയും മകള്‍ വര്‍ഷയും താമസിക്കുന്നത്. അമ്മ ഐസ്‌ക്രീം പാര്‍ലറില്‍ ജോലിയെടുത്തുള്ള തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുള്ളൂ. മഞ്ഞപ്പിത്തം വന്നു മാറാതിരുന്നപ്പോഴാണ് എറണാകുളം അമൃതയില്‍ ചികിത്സയ്ക്കു പോയത്. അപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്നും മാറ്റിവെച്ചാലേ ജീവന്‍ തിരിച്ചു കിട്ടൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വ്യാഴാഴ്ച 11 മണിക്കാണ് തുടങ്ങിയത്. ശസ്ത്രക്രിയയ്ക്കു മുമ്ബ് വര്‍ഷ സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവരോടും നന്ദിപറഞ്ഞു. ”ദൈവത്തിന്റെ രൂപത്തിലാണ് സാജനും സുഹൃത്തുക്കളും മുന്നിലെത്തിയത്.” -അവള്‍ പറഞ്ഞു.