മോഹന്‍ലാല്‍ – മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന കുരുക്ഷേത്രയെന്ന സിനിമ വന്‍ വിജയമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംങിനായി കാശ്മീരിലേക്ക് പോയ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഒരു അഭിമുഖത്തില്‍ പറഞ്ഞ ബാദുഷയുടെ വാക്കുകളില്‍ നിന്നും.

“കാര്‍ഗിലിലാണ് കുരുക്ഷേത്ര ചിത്രീകരിച്ചത്. അവിടേക്കുളള യാത്ര ഒരിക്കലും മറക്കാന്‍ കഴിയില്ല. കാശ്മീര്‍ വരെ ട്രെയിനില്‍ വന്ന് അവിടെ നിന്ന് ബസിലാണ് കാര്‍ഗിലിലേക്ക് പോയത്. ഒന്നര ദിവസം നീണ്ട യാത്രയായിരുന്നു അങ്ങോട്ട് ഉണ്ടായിരുന്നത്. വളരെയധികം പേടിച്ചാണ് പോയത്. കാരണം മിക്ക സ്ഥലങ്ങളിലും അപകടം പിടിച്ച റോഡാണ്. പിന്നെ വലിയ കൊക്കയ്ക്ക് സമീപത്തുകൂടിയാണ് ബസ് പോവുന്നത്. ചില സ്ഥലങ്ങളില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നിറങ്ങി ഞങ്ങള് നടക്കാന്‍ തുടങ്ങി. ഷൂട്ടിംഗ് സമയത്ത് അന്ന് ലാല്‍ സാറിന് കാരവാനും കാര്യങ്ങളും ഒന്നുമില്ലായിരുന്നു. ഉച്ചയാവുമ്ബോള്‍ ഭക്ഷണം കഴിച്ച്‌ ഒരു പത്ത് പതിനഞ്ച് മിനിറ്റ് വിശ്രമിക്കാന്‍ അവിടെ കെട്ടിയ ടെന്റില്‍ പോയി അദ്ദേഹം കിടക്കും. പകലൊക്കെ ടെന്റിലാണ് ലാല്‍ സാര്‍ ഉള്‍പ്പെടയുളളവര്‍ കിടന്നത്.

രാത്രി അവിടെ ഹോട്ടലുകള്‍ ഉണ്ട്. അങ്ങോട്ടേക്ക് പോവും. എന്നാല്‍ ചില ദിവസങ്ങളില്‍ ലൊക്കേഷന്‍ മാറുമ്പോള്‍ പട്ടാള ടെന്റുകളില്‍ തന്നെ താമസിക്കേണ്ടി വന്നിട്ടുണ്ട്. കാണ്ഡഹാറില്‍ അമിതാഭ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മേജര്‍ സാറിനൊപ്പം ജോലി ചെയ്തപ്പോള്‍ കിട്ടിയ അനുഗ്രഹമാണ്. കാണ്ഡഹാര്‍ സെറ്റില്‍ ബച്ചന്‍ സാറ് വന്ന സമയത്ത് സുരക്ഷാ മുന്‍കരുതലുകള്‍ ഉളളതുകൊണ്ട് എനിക്കും, മേജര്‍ രവി സാറിനും മാത്രമാണ് അദ്ദേഹത്തിന് അടുത്ത് പോവാന്‍ സാധിച്ചത് “