ന്യൂഡല്‍ഹി: രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന അഫ്ഗാനിസ്താനില്‍ നിന്ന് 107 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 168 പേരെ കൂടി തിരിച്ചെത്തിച്ചു. കാബൂള്‍ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 168 പേരുമായി പുറപ്പെട്ട വ്യോമസേനയുടെ സി-17 യുദ്ധവിമാനം ഗാസിയാബാദിലെ ഹിന്ദന്‍ വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു.

കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഇറാന്‍റെ വ്യോമപാത വഴിയാണ് ഗാസിയാബാദിലെത്തിയത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

അഫ്ഗാനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാരെ ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. തജികിസ്താന്‍ നിന്നും ഖത്തറില്‍ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവരെ എത്തി‍യത്. യാത്രാ സംഘത്തില്‍ രണ്ടു നേപ്പാള്‍ പൗരന്മാരും ഉണ്ടായിരുന്നു.

 

 

വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ദിവസം രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച്‌ പൗരന്മാരെ തിരികെ എത്തിക്കാനാണ് നീക്കം.

തജികിസ്താന്‍ വ്യോമതാവളം കേന്ദ്രീകരിച്ച്‌ വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയര്‍ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്. പാകിസ്താന്‍റെ വ്യോമപാതക്ക് പകരം തജികിസ്താന്‍, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിക്കുന്നത്.