കാബൂള്‍ വിമാനത്താവളത്തിലെ തിരക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ വിമാനത്താവളത്തിലേക്ക് ജനക്കൂട്ടം ഇരച്ചെത്തുകയായിരുന്നു. അഫ്ഗാന്‍ പൗരന്മാര്‍ മരിച്ച്‌ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജനക്കൂട്ടം അനിയന്ത്രിതമായതിനെ തുടര്‍ന്ന് യു എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. ജനക്കൂട്ടത്തിന് നേര്‍ക്കും വെടിയുതിര്‍ത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തിരക്കില്‍ പെട്ടാണോ, വെടിയേറ്റാണോ അഞ്ചുപേര്‍ കൊല്ലപ്പെട്ട കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജനത്തിരക്ക് അനിയന്ത്രിതമായതോടെ, കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാരെ ദ്രോഹിക്കില്ലെന്നും, അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്ബോഴും രാജ്യത്ത് കൂട്ടപ്പലായനമാണ് നടക്കുന്നത്. ഏതുവിധേനയും രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ആഗ്രഹിക്കുന്നത്.