അഫ്ഗാനിസ്ഥാനിലെ രാജ്യാന്തര രക്ഷാദൗത്യം അവസാനിപ്പിച്ച്‌ അമേരിക്ക. യുഎസ് സൈനിക പിന്‍മാറ്റത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇനി വിദേശപൗരന്‍മാരെ മാത്രമേ കൊണ്ടുപോകൂ എന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ആയിരക്കണക്കിന് അഫ്ഗാനികള്‍ ഇപ്പോഴും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്. അതേസമയം, വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങിയ ചാവേറിനെ കൊലപ്പെടുത്തിയതായി അമേരിക്ക അറിയിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണം പൂര്‍ണ വിജയമായിരുന്നെന്നും വലിയ അത്യാഹിതമാണ് ഒഴിവായതെന്നും അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഐഎസ് ഭീകരര്‍ക്ക് എതിരെ കൂടുതല്‍ ആക്രമണം നടത്തുമെന്നും ഏതു സാഹചര്യമാണെങ്കിലും നാളെയോടെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം നാളെ കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് അവകാശമുണ്ടായിരിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇന്നത്തെ പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഫ്രാന്‍സും ജര്‍മനിയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്നത്തെ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.