ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി മഴയെത്തിയതോടെ ഉയരുന്നു. ഡാമിലിപ്പോള്‍സംഭരണശേഷിയുടെ 37 ശതമാനം വെള്ളമുണ്ട്. ഇടുക്കി ഡാമിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും വൈദ്യുതി ഉല്‍പാദനം കൂട്ടി ജലം പുറത്തുവിടുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ എച്ച്‌.ദിനേശന്‍ വ്യക്തമാക്കി.

കഴിഞ്ഞ 5 വര്‍ഷത്തെ ഏറ്റവും വലിയ ജലനിരപ്പിലേക്കാണ് ഇടുക്കി ഡാമെത്തുന്നത്. സാധാരണ മേയ്മാസത്തില്‍ ജലനിരപ്പ് കുറയുകയാണ് പതിവെങ്കില്‍ വേനല്‍ മഴ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തി. ഒരുമാസത്തിനിടയില്‍ ഡാമിലേക്ക് 224.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായവെള്ളം ഒഴുകിയെത്തിയെത്തി. മഴക്കാലത്ത് 2018ലെ പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം കൂട്ടിയെങ്കിലും മഴ ശക്തമായതോടെ വീടുകളിലെ ഉപയോഗം കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരടി വെള്ളം ഡാമില്‍ കൂടുതലുണ്ടായിരുന്നെങ്കിലും കാലവര്‍ഷം എത്താന്‍ വൈകിയതിനാല്‍ വലിയ പ്രതിസന്ധി ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം കാലവര്‍ഷംനേരത്തെ എത്തുമെന്ന കണക്കുകൂട്ടലിലാണ് കാലവസ്ഥ നിരീക്ഷണ വകുപ്പ്. ഡാം തുറക്കേണ്ടിവന്നാലും ആശങ്കയില്ലെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.