ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്‌റ്ററുകള്‍ നിരവധി തവണയായി എത്തുന്നുവെന്ന് വാര്‍ത്ത ഏജന്‍സി. ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനോ ആണെന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. 43 ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു എന്നാണ് എ.എന്‍.ഐ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഏകദേശകണക്ക് അതിര്‍ത്തിയില്‍ ഗാല്‍വന്‍ നദിക്കരയ്ക്ക് സമീപത്തെ ട്രാക്കിലൂടെയുള്ള ചൈനീസ് ഹെലികോപ്റ്റര്‍ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുവരുന്നത്. സംഘര്‍ഷം നടന്ന പ്രദേശത്ത് നിന്ന് സ്ട്രെച്ചറുകളില്‍ കൊണ്ടുപോയ സൈനികരുടെ എണ്ണവും ആംബുലന്‍സുകളുടെ എണ്ണവും കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍ നടത്തുന്നത് എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗാല്‍വന്‍ താഴ്‍വരയിലെ പ്രധാന മേഖലകളിലൊന്നായ കീ പോയിന്റ് 14-ല്‍ ചൈന സ്ഥാപിച്ച ടെന്റ് മാറ്റാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് വിവരം. സംഘര്‍ഷത്തെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരോ ചൈനീസ് സര്‍ക്കാരോ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇന്ത്യന്‍ പട്രോളിംഗ് പോയന്റിന് തൊട്ടടുത്തുള്ള പ്രദേശത്ത് ചൈന ടെന്റ് കെട്ടിയത് മാറ്റാതിരുന്നതാണ് അക്രമത്തിന് വഴി വച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രദേശത്ത് നിന്ന് പിന്‍മാറുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തിവരികയായിരുന്നു. പതിനാലാം പട്രോളിംഗ് പോയന്റിനടുത്ത് എത്തിയപ്പോള്‍ ഇവിടെ കെട്ടിയ ടെന്റ് ചൈനീസ് സൈന്യം അഴിച്ച്‌ മാറ്റാന്‍ തയ്യാറായില്ല. പിന്നീട് ഇരുസൈന്യവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞുവെന്നും, ഇരുമ്ബുവടികളും മറ്റുമായി ഏറ്റുമുട്ടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് സേനാമേധാവികളുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികമേധാവിമാരുമായും വിദേശകാര്യ, പ്രതിരോധമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.